Advertisement

കേരളത്തിൽ വിദ്യാഭ്യാസ വായ്പാ കുടിശ്ശിക 10000 കോടി കവിഞ്ഞു; മൂന്നു മാസത്തിനിടെ കുതിച്ചുചാട്ടമെന്ന് റിപ്പോർട്ട്

വിദ്യാഭ്യാസ വായ്പ

Kerala Education Loan 2025: സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പയെടുക്കുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചു. കുടിശ്ശിക വായ്പകൾ 10,472.48 കോടി രൂപയായി ഉയർന്നു, ഇത് വിദ്യാർത്ഥികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ സൂചിപ്പിക്കുന്നു. തിരിച്ചടവ് മുടങ്ങുന്നത് ബാങ്കുകൾക്ക് പ്രതിസൃഷ്ടി ഉണ്ടാക്കുന്നു. കാലഹരണപ്പെട്ട കോഴ്സുകൾ മാറ്റണമെന്നും, തിരിച്ചടവ് രീതികൾ പരിഷ്കരിക്കണമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

വിദ്യാഭ്യാസ വായ്പ
വിദ്യാഭ്യാസ വായ്പ

കൊച്ചി: സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പ എടുക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ കുതിച്ചുചാട്ടമെന്ന് റിപ്പോർട്ട്. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ കുടിശ്ശിക വായ്പകൾ 1,155.71 കോടി രൂപ ഉയർന്ന് 10,472.48 കോടിയായെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. മുൻപത്തെ മൂന്നുമാസവുമായി താരതമ്യം ചെയ്യുമ്പോൾ 12.4 ശതമാനത്തിൻ്റെ വർധനവാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു.

മൂന്ന് മാസത്തിനിടെ വിദ്യാഭ്യാസ ലോൺ അക്കൗണ്ടുകളുടെ എണ്ണം 30,000ത്തോളം വർധിച്ച് 2.67 ലക്ഷമായി. വർധിച്ചുവരുന്ന വായ്പ ാ കണക്കുകൾ വിദ്യാർഥികൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് അടക്കമാണ് സൂചിപ്പിക്കുന്നത്. എന്നാൽ വായ്പ തിരിച്ചടയ്ക്കാത്തവരുടെ എണ്ണം കൂടുന്നത് ബാങ്കുകൾക്ക് വലിയ പ്രതിസന്ധിയാണ്.

ജൂൺ 30 വരെ കേരളത്തിലെ വിദ്യാഭ്യാസ വായ്പകളിൽ തിരിച്ചടവ് നടക്കാത്ത തുക 713.78 കോടി രൂപയായി. സംസ്ഥാനത്തെ വിദ്യാഭ്യാസ വായ്പയുടെ 40 ശതമാനവും കൈകാര്യം ചെയ്യുന്നത് എസ്ബിഐ ആണ്. ഒരു ലക്ഷത്തോളം അക്കൗണ്ടുകളാണ് എസ്ബിഐ കൈകാര്യം ചെയ്യുന്നത്. ഏകദേശം 4,144 കോടി രൂപയുടെ വായ്പയാണുള്ളത്.

അതേസമയം സംസ്ഥാനത്തെ കുടുംബങ്ങൾ വിദ്യാഭ്യാസ വായ്പ മാത്രം എടുത്തല്ല മക്കളുടെ ഉപരിപഠനം നടത്തുന്നതെന്ന് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ പ്രൊഫസറും ഡീനുമായ അമൃത് ജി കുമാർ ചൂണ്ടിക്കാട്ടി. കുറഞ്ഞ പലിശ നിരക്കുള്ള കാർഷിക വായ്പ, വ്യക്തിഗത വായ്പ, സ്വർണ വായ്പ എന്നിവയെയും ആശ്രയിക്കുന്നുണ്ട്. മറ്റ് വഴികൾ ഇല്ലാത്തവരാണ് വിദ്യാഭ്യാസ വായ്പയെ ആശ്രയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വായ്പാ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലയളവ് ഒരു മായ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വായ്പ തിരിച്ചടയ്ക്കാൻ ഒന്നര വർഷം വരെ സമയം കിട്ടുമെന്നത് വെറും തോന്നൽ മാത്രമാണ്. ബാങ്കുകൾ എല്ലാത്തിനും പണം ഈടാക്കാൻ തുടങ്ങും. അപ്പോഴേക്കും കടം താങ്ങാനാവാത്തത്രയും വലുതായിരിക്കും. ഇത് വെറും ഒരു കച്ചവട തന്ത്രം മാത്രമാണെന്ന് രക്ഷിതാക്കൾ വൈകിയാണ് മനസ്സിലാക്കുന്നതെന്നും അമൃത് ജി കുമാർ പറഞ്ഞു. കേരളത്തിലെ പല കോളേജുകളിലും കാലഹരണപ്പെട്ട കോഴ്സുകളാണ് ഉള്ളതെന്നും ഇന്നത്തെ കുട്ടികൾക്ക് തൊഴിലധിഷ്ഠിത കോഴ്സുകളാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.