
കൊച്ചി: ഉത്സവകാലത്ത് മലയാളികൾ നേരിടുന്ന പ്രധാന പ്രശ്നം യാത്രാ ബുദ്ധിമുട്ടാണ്. അയൽ സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ നിന്ന് നാട്ടിലേക്ക് എത്താൻ ആഗ്രഹിക്കുന്നവർ ടിക്കറ്റിനായി നെട്ടോട്ടമോടുന്നതും പതിവാണ്. ഓണം അടുത്തപ്പോഴും ഇതിൽ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. ഓണക്കാലത്ത് പതിവ് ട്രെയിനുകളിലെല്ലാം ടിക്കറ്റ് നേരത്തെ തന്നെ ബുക്കായി കഴിഞ്ഞു. നിലവിൽ അനുവദിച്ച സ്പെഷ്യൽ സർവീസുകൾക്ക് പുറമെ കൂടുൽ ട്രെയിനുകളെത്തുമോയെന്നാണ് യാത്രക്കാർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഓണം സർവീസുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ദക്ഷിണ റെയിൽവേ.
ജൂലൈ മുതൽ ആരംഭിച്ച സ്പെഷ്യൽ സർവീസ് ഉൾപ്പെടെ 92 സ്പെഷ്യൽ ട്രെയിനുകളാണ് ഓണക്കാലത്ത് സർവീസ് നടത്തുകയെന്നാണ് ദക്ഷിണ റെയിൽവെ വക്താവ് പറയുന്നത്. ഓണക്കാലത്ത് കേരളത്തിലേക്ക് വരുന്നവർക്കും ആഘോഷം കഴിഞ്ഞ് മടങ്ങുന്നവർക്കുമായാണ് ഈ സർവീസുകളെന്നും റെയിൽവേ വക്താവ് അറിയിച്ചു. ബെംഗളൂരു, ചെന്നൈ, മംഗളൂരു, പറ്റ്ന തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഈ സർവീസുകൾ.
മുൻകാലങ്ങളിലേതിന് സമാനമായി ഓണത്തിന് തൊട്ടുമുൻപത്തെ ആഴ്ചയിൽ കൂുതൽ സർവീസുകൾ റെയിൽവേ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് അയൽ സംസ്ഥാനങ്ങളിലെ മലയാളികൾ. അല്ലെങ്കിൽ ഉയന്ന ടിക്കറ്റ് നിരക്കിൽ സ്വകാര്യ ബസുകളെയോ വിമാന സർവീസുകളെയോ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് യാത്രക്കാർ എത്തും.
ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് പത്ത് ട്രെയിനുകളിൽ അധിക കോച്ച് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ദക്ഷിണ റെയിൽവേ വിശദീകരിക്കുന്നു. തിരുവനന്തപുരം – കോഴിക്കോട് – തിരുവനന്തപുരം ജൻശതാബ്ദി എക്സ്പ്രസ് (12076 / 12075) ട്രെയിനിൽ ഒരു ചെയർ കാർ ആണ് അധികമായി ഉൾപ്പെടുത്തിയത്. തിരുവനന്തപുരം – എറണാകുളം – തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് (16304 / 16303) ട്രെയിനിൽ ഒരു ജനറൽ സെക്കന്റ് ക്ലാസ് കോച്ച് കൂടി ഉൾപ്പെടുത്തി.
തിരുവനന്തപുരം – ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് (16342 / 16341) ട്രെയിനിലും തിരുവനന്തപുരം – മദുരൈ – തിരുവനന്തപുരം അമൃത എക്സ്പ്രസ് (16343 / 16344) ട്രെയിനിലും ഒരു ജനറൽ സെക്കന്റ് ക്ലാസ് കോച്ച് വീതമാണ് ഉൾപ്പെടുത്തിയത്. മംഗളൂരു – തിരുവനന്തപുരം – മംഗളൂരു മാവേലി എക്സ്പ്രസ് (16603 / 16604) ട്രെയിനിൽ സ്ലീപ്പർ കോച്ചും അധികമുണ്ട്.











