Advertisement

10.76 കി.മീ നീളം, 1402 കോടി ചെലവ്; എൻടിഎം സാങ്കേതിക വിദ്യയിൽ വിഴിഞ്ഞം ഭൂഗർഭ റെയിൽപാത; ടെൻഡർ ഈ മാസം

വിഴിഞ്ഞം ഭൂഗർഭ റെയിൽപാത

Vizhinjam Underground Railway: റെയില്‍പാത യാഥാർഥ്യമാകുന്നതുവരെ താല്‍കാലിക സംവിധാനമായി കണ്ടെയിനര്‍ റെയില്‍ ടെര്‍മിനല്‍ സ്ഥാപിക്കാൻ റെയില്‍വേയുമായി ചര്‍ച്ചകള്‍ നടക്കുകയാണ്

വിഴിഞ്ഞം ഭൂഗർഭ റെയിൽപാത
വിഴിഞ്ഞം ഭൂഗർഭ റെയിൽപാത

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള റെയിൽ കണക്ടിവിറ്റി ഒരുക്കുന്നതിൻ്റെ ഭാഗമായി ഭൂഗർഭ റെയിൽപാത വൈകാതെ ഒരുങ്ങും. ഭൂഗർഭപാതയ്ക്കുള്ള ടെൻഡർ ഈ മാസം വിളിക്കും. 10.76 കിലോമീറ്റർ ദൈർഘ്യത്തിലാണ് വിഴിഞ്ഞം പാത നിർമിക്കുന്നത്. ഇതിൽ 9.5 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ് കടന്നുപോകുന്നത്.

വിഴിഞ്ഞം തുറമുഖം പ്രവർത്തനം ആരംഭിച്ചെങ്കിലും റോഡ് – റെയിൽ കണക്ടിവിറ്റി പൂർണ്ണമാകാനുള്ള കാത്തിരിപ്പിലാണ് നാട്. 1042 കോടി രൂപ ചെലവ് വരുന്ന വിഴിഞ്ഞം ഭൂഗർഭ റെയിൽപാതയുടെ നിർമാണ ചുമതല കൊങ്കൺ റെയിൽവേയ്‌ക്കാണ്‌. ബാലരാമപുരം റെയിൽവേ സ്റ്റേഷൻ മുതൽ വിഴിഞ്ഞം തുറമുഖം വരെയുള്ള പുതിയ റെയിൽ പാതയിൽ ന്യു ഓസ്ട്രിയൻ ടണലിങ് മെതേഡ് (എൻഎടിഎം) ഉപയോഗിച്ചാകും ഭൂഗർഭപാത ഒരുക്കുക.

പ്രവൃത്തി തുടങ്ങി മൂന്നരവർഷം കൊണ്ട്‌ നിർമാണം പൂർത്തിയാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കൊങ്കൺ റെയിൽവേ തയ്യാറാക്കിയ എൻജിനീയറിങ്‌, പ്രൊക്യുമെൻ്റ്, കൺട്രക്‌ഷൻ ടെൻഡർ രേഖകൾ സർക്കാർ നിയോഗിച്ച സമിതി ആദ്യം പരിശോധിക്കും. ഇതിന് അംഗീകാരം ലഭിച്ചാൽ ഉടൻ ടെൻഡർ നടപടികളിലേക്ക്‌ കടക്കും.

ഭൂഗർഭ പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട്‌ ലിമിറ്റഡ്‌ തിരുവനന്തപുരം 343 കോടിരൂപ ദക്ഷിണ റെയിൽവേയ്‌ക്കും ഭൂമി ഏറ്റെടുക്കുന്നതിനായി 190 കോടി രൂപ തിരുവനന്തപുരം കളക്ടർക്കും നൽകിയിട്ടുണ്ട്. നിർമാണത്തിനായി കൊങ്കൺ റെയിൽവേയ്‌ക്ക്‌ 96.2 കോടിയും കൈമാറി.

ബാലരാമപുരം സ്‌റ്റേഷന്‌ സമീപത്തുനിന്ന്‌ ടേബിൾ ടോപ്പ് രീതിയിലാവും ഭൂഗർഭപാതയുടെ നിർമാണം. വിഴിഞ്ഞം – ബാലരാമപുരം റോഡിൻ്റെ ഭൂനിരപ്പിൽനിന്ന് 25 – 30 മീറ്റർ എങ്കിലും താഴ്ചയിലൂടെയാണ് നിർദിഷ്‌ട പാത കടന്നുപോവുക. വിഴിഞ്ഞം തുറമുഖത്തിന്‌ 150 മീറ്റർ അകലെവരെയുള്ള പാത സിംഗിൾലൈനായിരിക്കും. അവിടെനിന്ന്‌ തൂണുകളിലൂടെ 125 – 150 മീറ്റർ പാത നിർമിക്കും.

കരിമ്പള്ളിക്കര ഭാഗത്തു വന്നിറങ്ങുന്ന പാത ജനജീവിതത്തെ ബാധിക്കാത്തവിധം തൂണുകള്‍ക്കു മുകളിലൂടെയാണ് തുറമുഖത്തേക്ക് നീളുക. ഇതിനായി അര ഹെക്ടറോളം ഭൂമി വേണ്ടി വരും.

ഭൂഗർഭ റെയിൽപ്പാതയുടെ നിർമാണം ഒക്ടോബറിൽ ആരംഭിക്കുമെന്ന് കൊങ്കൺ റെയിൽവേ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സന്തോഷ് കുമാർ ഝാ നേരത്തെ പറഞ്ഞിരുന്നു. കൊങ്കൺപാതയിലെ മഴക്കാലമുന്നൊരുക്കങ്ങൾ വിശദീകരിക്കാൻ വാർത്താസമ്മേളനം വിളിച്ചപ്പോഴായിരുന്നു ഇത്. 2028 ഡിസംബറിന് മുന്‍പ് റെയില്‍ പാത ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം.