
വടക്കഞ്ചേരി അപകടത്തിൽ സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു.
ന്യൂഡൽഹി: പാലക്കാട് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ധനസഹായം പ്രഖ്യാപിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി . മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവുമാണ് പിഎൻആർഎഫിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചത്. റോഡപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.
വടക്കഞ്ചേരി അപകടത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും അനുശോചനം അറിയിച്ചു. സ്കൂൾ കുട്ടികളുടെയും മറ്റുള്ളവരുടെയും വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ അങ്ങേയറ്റം സങ്കടമുണ്ടെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
വാളയാർ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം രാത്രി 11.30 നായിരുന്നു അപകടം ഉണ്ടായത്. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ചാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ടൂറിസ്റ്റ് ബസ് ചതുപ്പിലേക്കു മറിഞ്ഞു. ടൂറിസ്റ്റ് ബസിൽ 42 വിദ്യാർഥികളും അഞ്ച് അധ്യാപകരും കെഎസ്ആർടിസി ബസിൽ 49 യാത്രികരുമാണ് ഉണ്ടായിരുന്നത്. ടൂറിസ്റ്റ് ബസിലെ ആറുപേരും കെഎസ്ആർടിസിയിലെ മൂന്നു യാത്രികരുമാണ് മരണപ്പെട്ടത്. ടൂറിസ്റ്റ് ബസിൻ്റെ അമിതവേഗതയാണ് അപകടത്തിനു കാരണം. അപകടസമയത്ത് മണിക്കൂറിൽ 97.7 കിലോമീറ്റർ വേഗത്തിലാണ് ബസ് സഞ്ചരിച്ചിരുന്നത്.




